ജാലകം എന്റെ സ്വന്തം ബ്ലോഗ്‌: May 2011

Monday, May 23, 2011

പട്ടാളം പാച്ചന്‍

          ഇതു വെറും ഒരു കഥ മാത്രമാണ്. ചിലപ്പോള്‍ ചില സാദൃശ്യങ്ങള്‍ ഒക്കെ പലര്‍ക്കും തോന്നിയേക്കാം. അത് എന്റെ തെറ്റല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ.
            ഞങ്ങളുടെ നാട്ടിലെ ഏറ്റവുമധികം ആരാധകരുള്ള വ്യക്തികളില്‍ ഒരാളാണ്  പാച്ചന്‍ അതിന്റെ കാരണം അദ്ദേഹം ഒരു എക്സ്-മിലിട്ടറി ആണ് എന്നതാണ്. ആരാധനയുടെ കാര്യം പിടികിട്ടി കാണുമല്ലോ. മിലിട്ടറി എന്ന് നാട്ടില്‍ അറിയപ്പെടുന്ന കള്ളുകുപ്പി തന്നെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട ഏറ്റവും ധീരനായ പട്ടാളക്കാരന്‍ അദ്ദേഹം ആണ്. സാധാരണ പട്ടാളക്കാര്‍ക്കുള്ള ഒരസുഖം പാച്ചന്‍ പട്ടാളക്കാരനുമുണ്ട്. മറ്റൊന്നുമല്ല പട്ടാളത്തിലെ വീരസാഹസിക കഥകള്‍
           പട്ടാളം പാച്ചന്റെ വീരസാഹസിക കഥകളില്‍ രണ്ടെണ്ണമാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ആദ്യത്തെ കഥ... സോറി സംഭവം നടക്കുന്നത്  1962 ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ സമയത്താണ്. പാച്ചനും ഈ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. യുദ്ധം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയം. പാച്ചനും സഹ ജവാന്മാരും കൂടി ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ട്രഞ്ച് കുഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. തോക്കെല്ലാം സുരക്ഷിത സ്ഥാനത്ത് വച്ചിട്ട് ആണ് കുഴിക്കുന്നത്. രാത്രിയില്‍ ആണ് സംഭവം എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ഇവര്‍ കുഴിച്ചുകൊണ്ടിരുന്ന സമയത്ത് അതാ ഒരു ചൈനീസ് ഹെലികോപ്ടര്‍ വരുന്നു ഇന്ത്യയില്‍ ഇടാനുള്ള ബോംബുമായി. തോക്കെടുക്കാനും ഉന്നം പിടിക്കാനും  വെടി വയ്ക്കാനും ഒന്നുമുള്ള സമയം ഇല്ല. അതിനു നോക്കിയാല്‍ അവര്‍ വന്നു ബോംബും ഇട്ടു പോകും. ഇവര്‍ കുഴിച്ചുകൊണ്ടിരിക്കുന്ന ട്രഞ്ചിനുള്ളിലുമാണ്  എന്തുചെയ്യും. അപ്പോഴാണ്‌ നമ്മുടെ പാച്ചനു ഒരു ബുദ്ധി തോന്നിയത്. അദ്ദേഹം ട്രഞ്ച് കുഴിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അലവാങ്ക് (ഇതെന്താണെന്നു എല്ലാവര്‍ക്കും അറിയാം എന്ന് വിശ്വസിക്കുന്നു) തിരിച്ചുപിടിച്ചു ഹെലികോപ്ടറിന്റെ പൈലറ്റിനെ ഉന്നം വച്ച് ഒറ്റ ഏറു കൊടുത്തു. ഏതായാലും ഭാഗ്യം, അത് ആ പൈലറ്റിന്റെ നെഞ്ചത്ത് തന്നെ തുളച്ചു കയറി. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ പെട്ട് അയാള്‍ക്ക്‌ ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും അത് ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ തന്നെ തകര്‍ന്നു വീഴുകയും ചെയ്തു.
           ഇനി രണ്ടാമത്തെ സംഭവം.  ഇത് നടക്കുന്നത് 1965 ലെ ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധസമയത്താണ്. പാച്ചനും കൂട്ടരും ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ വേലി കെട്ടിക്കൊണ്ടിരിക്കുന്ന സമയം. വേലിക്കു വേണ്ട കൊന്നക്കമ്പുകള്‍ ഒരേ നീളത്തില്‍ മുറിക്കുക എന്ന പണിയാണ് നമ്മുടെ പാച്ചന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇന്ത്യയെ ആക്രമിക്കുക എന്ന ലക്ഷ്യവുമായി അതാ  വരുന്നു  ഒരു പാകിസ്ഥാനി യുദ്ധവിമാനം. തിരിച്ച് ആക്രമണം നടത്താനുള്ള പരുവത്തിലല്ല ഇവരാരും. അപ്പോഴാണ്‌ പാച്ചനു ഒരു ബുദ്ധി തോന്നിയത്. സ്പോര്‍ട്സ് ക്വോട്ടയില്‍ പട്ടാളത്തില്‍ ജോലി കിട്ടിയ പാച്ചന്‍ കയ്യിലിരുന്ന കൊന്നക്കമ്പില്‍ കുത്തി പോള്‍ വോള്‍ട്ടുകാര്‍ ചാടുന്നതുപോലെ ഉയര്‍ന്നു ചാടി കയ്യിലിരുന്ന വാക്കത്തികൊണ്ട്  വിമാനത്തിനിട്ടു ഒറ്റ വെട്ടു കൊടുത്തു. അതാ പാകിസ്താന്‍ വിമാനം രണ്ടു കഷണം. ഇപ്രകാരം ആ അപകടത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു.
          ഈ കഥകള്‍ ഒക്കെ വെറുതെ വീരസ്യം പറച്ചില്‍ ആണെന്ന് പാച്ചനെ അറിയാത്ത ചിലര്‍ പറഞ്ഞുകൊണ്ട് നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറ്റു ചില വിവരണങ്ങള്‍ കേട്ടു കഴിഞ്ഞാല്‍ ഇതൊക്കെ അദ്ദേഹം ചെയ്തത് തന്നെ ആണെന്ന് നാം അറിയാതെ വിശ്വസിച്ചു പോകും അതാണ്‌ പാച്ചന്‍ ....   പട്ടാളം പാച്ചന്‍ ..............

Saturday, May 21, 2011

എന്‍റെ കുമരകം യാത്ര

            ട്രിപ്പ്‌ എന്നുകേട്ടാല്‍ ഏതു നരകത്തിലോട്ടും പോകാന്‍ തയാറായി ഇരിക്കുന്ന എന്നോടും ഓഫീസിലെ ട്രിപിന്‍റെ കാര്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ സന്തോഷമല്ല ഒരുതരം ആക്രാന്തമാണ് തോന്നിയത്. എങ്ങനെയെങ്കിലും പോകുന്ന ദിവസം ഒന്നെത്തിയാല്‍ മതി എന്നായി പിന്നെ.
            ഏതായാലും കാത്തിരുന്ന ആ ദിവസം വന്നെത്തി. സാധാരണ ദിവസത്തെക്കാള്‍ രണ്ടു മണിക്കൂര്‍ മുന്‍പേ തന്നെ ഉറക്കത്തില്‍നിന്നും എണീറ്റു(അല്ല അതു പിന്നെ അങ്ങനെയാണല്ലോ). പിന്നെ കെട്ടും ഭാണ്ഡവും എല്ലാം  എടുത്തു  നേരെ ഓഫീസിലേക്ക്. എട്ടര കഴിഞ്ഞപ്പോള്‍ കുമരകത്തേക്കുള്ള യാത്ര ആരംഭിച്ചു. പലതരത്തിലുള്ള കലാപരിപാടികള്‍ വണ്ടിയില്‍ വച്ചുതന്നെ ആരംഭിച്ചു. നല്ല അടിപൊളി യാത്ര.
             എകദേശം പത്തുമണി ആയപ്പോഴേക്കും കുമരകത്ത്‌ എത്തി, എത്തിയ ഉടനെ തന്നെ ഞങ്ങള്‍ കുറച്ചുപേര്‍ ചില പ്രധാന കലാപരിപാടികള്‍ ഒക്കെ നടത്തി. പിന്നീടു ബോട്ടിങ്ങിനായി പോയി.വളരെ രസകരം ആയിരുന്നു. വേമ്പനാട്ടു കായലിനു സൗന്ദര്യം ഇല്ല, ഉയിരുന്ന സൗന്ദര്യം ഒക്കെ പോയി എന്നൊക്കെ ചില ആളുകള്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടൂണ്ട്‌. ആ പറഞ്ഞവന്‍മാരെ എന്‍റെ കയ്യിലെങ്ങാന്‍ കിട്ടിയാല്‍.....



            ഏതായാലും ബോട്ടില്‍ കയറി ഇരുന്നതേ ഓരോ പേനയും പേപ്പറും കിട്ടി . എന്തോ തംബോല കളിയോ മറ്റോ ആണുപോലും. അവര്‍ പറയുന്ന നമ്പര്‍ വെട്ടിക്കളയണം എന്നും പറഞ്ഞു. നമുക്ക് വലിയ പിടിയില്ലാത്ത ഫീല്‍ഡ് ആയതുകൊണ്ട് അവര്‍ പറയുന്നത് അനുസരിച്ചേക്കാം എന്നു വിചാരിച്ചു. എന്തോ സമ്മാനം ഒക്കെ ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും എനിക്കൊന്നും കിട്ടിയില്ല. പക്ഷെ അതിനേക്കാള്‍ വലിയ സമ്മാനം ബോട്ടിന്റെ പുറകില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നത് കൊണ്ട് അത്ര നിരാശ ഒന്നും തോന്നിയില്ല. ഞാന്‍ അല്ലെങ്കിലും പണ്ടേ തന്നെ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുന്ന സ്വഭാവക്കാരന്‍ ആണല്ലോ.

      കുറച്ചു കഴിഞ്ഞപ്പോള്‍ അന്താക്ഷരി കളി ആരംഭിച്ചു. അതില്‍ വളരെ ആക്ടീവ് ആയി പങ്കെടുത്തു കൊരുന്നപ്പോഴാണ്‌ ഇനി മലയാളം പാട്ട് പാടാന്‍ പറ്റില്ല എന്നുപറഞ്ഞ്‌ ഇതിന്‍റെ പ്രധാനപ്പെട്ട സംഘാടകര്‍ തോല്‍പ്പിച്ചത്. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്‍റെ ജീവിതം പിന്നെയും ബാക്കി. എങ്കിലും ഞാന്‍ അതില്‍ പങ്കെടുത്തു.
           കുറേ സമയത്തെ കറക്കത്തിനു ശേഷം ഞങ്ങളെ റിസോര്‍ട്ടില്‍ തന്നെ കൊണ്ടുവന്ന് ഇറക്കിവിട്ടതിനു ശേഷം ബോട്ട് പോയി. ഉടനെ തന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പരിപാടി ആരംഭിച്ചു, മറ്റൊന്നുമല്ല ഭക്ഷണം തന്നെ. പേര് അറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമായ എന്തൊക്കെയോ സാധനങ്ങള്‍ ഉണ്ടായിരുന്നു.ഏതായാലും കുറേ കഴിച്ചു. ഇനിയും കഴിച്ചാല്‍ വേഗത്തില്‍ തിരിച്ചുവരും അഥവാ ശ്വാസം മുട്ടി മരിക്കും എന്ന അവസ്ഥ എത്തിയപ്പോള്‍ മനസില്ലാ മനസോടെ ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തി. ഭക്ഷണത്തിനു ശേഷം വീണ്ടും മത്സര പരിപാടികള്‍ ആരംഭിച്ചു. വീര്‍പ്പിച്ച ബലൂണ്‍ ഒരു വശത്തുനിന്ന് മറ്റൊരു വശത്തു കൊണ്ടുപോയി വയ്ക്കുക, പന്ത് എറിഞ്ഞുപിടിക്കുക തുടങ്ങി പലവിധ പരിപാടികള്‍. ഞാന്‍ ഒരിക്കലും മറക്കാത്തത് പന്ത് എറിഞ്ഞുപിടിക്കുന്നതാണ് കാരണം ഒരു പന്ത് പിടിച്ചപ്പോഴേക്കും വേറെ ആറേഴെണ്ണം കൂടി  എന്‍റെ നേര്‍ക്കു വന്നു. ഏറു കൊണ്ടിടം വച്ച്‌ അങ്ങ് തടഞ്ഞു അത്രതന്നെ . അതിനു ശേഷം കുപ്പിക്കുമുകളില്‍ തീപ്പെട്ടിക്കൊള്ളി അടുക്കുന്ന ഒരു മത്സരം കൂടി നടത്തി. എവിടെ ശരിയാകാന്‍, ഞാന്‍ കാരണം എന്‍റെ കൂടെയുള്ളവരും  തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കിലും ഈ അടുക്കിവക്കുന്ന പരിപാടി നമ്മക്ക്  പണ്ടേ ഇല്ലല്ലോ. പിന്നെ തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്ന് ഏതോ മഹാന്‍ പണ്ടെങ്ങാണ്ടു  പറഞ്ഞിട്ടുമുണ്ടല്ലോ. 
       ഞാന്‍ കയറിയ പടികളുടെ എണ്ണമെടുത്താല്‍ ഒരു നൂറു നില കെട്ടിടത്തിന്‍റെ മുകളില്‍ എത്താനുള്ളത്ര ഉണ്ടാകുമത്í. അതൊക്കെ പോട്ടെ നമുക്ക് കുമരകത്തേക്ക് തന്നെ തിരിച്ചുവരാം. അപ്പോള്‍ തീപ്പെട്ടിക്കൊള്ളി അടുക്കുന്നതും പരാജയപ്പെട്ട് അങ്ങനെ നില്‍ക്കുകയാണ്. എങ്ങിനെ ആ വിഷമം തീര്‍ക്കും എന്നും ആലോചിച്ചു നില്‍ക്കുമ്പോളാണ് അവിടെ ഒരുഭാഗത്ത് എനര്‍ജി ഡ്രിങ്ക് വിതരണം ചെയ്യുന്നത് കണ്ടത്í. നേരത്തെ അല്പം എനര്‍ജി ഡ്രിങ്ക് കഴിച്ചതാണെങ്കിലും ഒരല്‍പം കൂടി എനര്‍ജി ആകാം എന്നു തോന്നിയതിനാല്‍ കുറച്ചുകൂടി കഴിച്ചു.
 ഞാനൊന്നു മയങ്ങിക്കോട്ടെ

          ഉച്ചക്ക് ഭക്ഷണം കഴിച്ചതിനുശേഷം കുറെ പരിപാടികളില്‍ പങ്കെടുത്തു എങ്കിലും ആ ഭക്ഷണത്തിന്‍റെ ക്ഷീണം അതുവരെ മാറിയിട്ടുണ്ടായിരുന്നില്ല. കൂടെ എനര്‍ജി ഡ്രിങ്കും. അല്‍പസമയം വിശ്രമിച്ചേക്കാം എന്നു വിചാരിച്ച്‌ ഞാന്‍ ഒന്നു കിടന്നു. എന്തായാലും പിന്നെ കണ്ണു തുറന്നത്‌ എകദേശം 5 മണി ആകാറായപ്പോള്‍ ആണ് . എന്തുചെയ്യാം. എന്തൊക്കെയായാലും ഞാന്‍ ഉറങ്ങിയ സമയത്തും അവിടെ ചില മത്സരങ്ങള്‍ ഒക്കെ നടന്നു എന്നു കേട്ടു. അതില്‍ ഞാന്‍ പങ്കെടുക്കാതിരുന്നത്‌ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ വിജയത്തിലേക്കുള്ള കുറേ ചവിട്ടുപടികള്‍ കൂടി കയറിയേനെ. ദൈവം കാത്തു (എന്നെയല്ല കേട്ടൊ).
           ഒരു ചായയും പഴംപൊരിയും കഴിച്ച്‌ ഏകദേശം 5.30 ആയപ്പോള്‍ അവിടെ നിന്ന്‌ തിരിച്ചു പോന്നു. എല്ലാവരും ഞങ്ങള്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ച്‌ എറണാകുളത്തേക്കു പോന്നപ്പോള്‍, ഏതായാലും ഇവിടെ വരെ വന്നു ഇനി വീട്ടിലുംകൂടി ഒന്നു പോയെക്കാം എന്നു കരുതി വീട്ടിലേക്കും പോന്നു.കോട്ടയത്ത്‌ എത്തിയപ്പോള്‍ ഭയങ്കര ബ്ളോക്ക്‌. ഒരുവിധത്തില്‍ അതില്‍നിന്ന്‌ രക്ഷപ്പെട്ട്‌ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ അവിടെ അതിലപ്പുറം ബ്ളോക്ക്‌. ഏകദേശം എട്ടുമണി ആയപ്പോള്‍ പാലായില്‍ എത്തി. എട്ടരക്കാണു ബസ്സ്‌. എന്നാല്‍ പിന്നെ അര മണിക്കൂറ്‍ വെറുതേ കളയണ്ട എവിടെ എങ്കിലും വായ്നോട്ടം നടത്തി ആ സമയം ഫലപ്രദമായി ഉപയോഗിക്കാം എന്നു വിചാരിച്ചു.അപ്പോള്‍ ദാ അടുത്ത പ്രശ്നം. രാത്രിയില്‍ എവിടെ വായ്നോക്കും, ടൌണില്‍ കൂടി നടക്കുന്ന പൊലീസിനെയൊ. ?
          എട്ടര ആയപ്പോള്‍ വണ്ടിവന്നു, കയറി. എട്ടേമുക്കാല്‍ ആയപ്പോള്‍ വീട്ടില്‍ എത്തി.വീട്ടില്‍ എത്തിയതേ എങ്ങനെയുയിരുന്നു ട്രിപ്പ്‌ എന്ന ചോദ്യം വന്നു, അടിപൊളി എന്ന് ഒറ്റവാക്കില്‍ മറുപടിയും പറഞ്ഞു. കൂടുതല്‍ ചോദ്യോത്തര പരിപാടി നടത്തുന്നതിനുമുന്‍പേ ഭയങ്കര ക്ഷീണം എന്നുംപറഞ്ഞ് ഞാന്‍ കിടന്നുറങ്ങി. അങ്ങനെ ആ യാത്രയും അവസാനിച്ചു. മറക്കാന്‍ പറ്റാത്ത കുമരകം യാത്ര.